badge

free shipping worldwide

Tuesday, March 29, 2016

സുരേഷ് വർമ്മയുടെ കഥ

ആന്റി നാഷണല്‍

സുരേഷ് വര്‍മ.


സരസ്വതി  അമ്മ  ടീച്ചര്‍  നിന്ന്  വിറക്കുകയാണ്..
അവര്‍  കമല്‍ വാസുദേവന്‍റെ കോളറില്‍ പിടിച്ചിട്ടുണ്ട്.
ഉന്തിത്തള്ളി അവനെ  അവര്‍ ഹെഡ് മാസ്ടറുടെ മുന്നില്‍  നിര്‍ത്തി..
സര്‍... ഉടന്‍  പോലിസിനെ  വിളിക്കണം ... ഇവന്‍  രാജ്യദ്രോഹി  ആണ്.."
ഹെഡ് മാസ്റര്‍  കണ്ണടയുടെ  മുകളിലൂടെ കമലിന്‍റെ മുഖത്തേക്ക് മെല്ലെ  ഒന്ന്  പാളി നോക്കിബോട്ടപകടത്തില്‍ മാതാപിതാക്കള്‍ മരിച്ചതോടെ നാല്  കൊല്ലം  പഠിത്തം  നഷ്ടപ്പെട്ട  പയ്യനാണ്ഏതോ  പാവം കോടീശ്വരന്‍റെ  സഹായത്തോടെയാണ് അവനിപ്പോള്‍  പഠിക്കുന്നത്.
പകരം  അയാളുടെ  വീട്ടുപണികള്‍ പാതിയും  അവന്‍  ചെയ്യണം. നല്ല  പ്രസംഗകന്‍...നന്നായി കവിത എഴുതും.
ശാന്തനാണ്. . മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ക്കൊപ്പമൊന്നും കണ്ടിട്ടില്ല. എങ്കിലും  അവന്റെ  കണ്ണുകളില്‍ എപ്പോളും  ഒരു  ചുവന്ന തിരിനാളം കത്തി നിന്നിരുന്നു. സ്കൂളിന്‍റെ വലിയ നടുമുറ്റം ഒന്നാം തരം പുല്‍മേടാക്കിയത് ഇവന്‍റെ നേതൃത്വത്തിലാണ്.

എന്താ  സരസ്വതി  അമ്മ സാറേ  കാര്യം..? " ഹെഡ് മാസ്റര്‍ ഈര്‍ഷ്യയോടെ  ആരാഞ്ഞു.
"സാറിതൊന്ന്  നോക്ക്പച്ച  പുറം  ചട്ടയുള്ള ഒരു  നോട്ട് ബുക്ക് അവര്‍  മേശപ്പുറത്തേക്ക്  വലിച്ചെറിഞ്ഞു.
ഹെഡ് മാസ്റര്‍ പതിയെ  താളുകള്‍ മറിച്ചു. അങ്ങിങ്ങ് ചുവന്ന മഷി കൊണ്ട്  അടിവരയിട്ടിട്ടുണ്ട്. തീയതിയിട്ട  ഡയറി കുറിപ്പുകള്‍  ആണ്.മുന്നൂറു പേജെങ്കിലും  വരുന്ന ഡയറിയില്‍ ഏറിയാല്‍  നാലഞ്ചിടത്തു മാത്രം  ചുവന്ന  അടിവരകള്‍..
 
ടീച്ചര്‍ ചാര്‍ത്തിയ ചുവന്ന  വരകളുടെ  മുകളിലൂടെ  മാത്രം ഹെഡ്മാസ്ടറുടെ കണ്‍മുനകള്‍  ചരിച്ചു. " ....അടുത്ത ജന്മം എനിക്കു വാസിം  അക്രം  ആകണം  എത്ര ചടുലവും കാവ്യാത്മകവുമായാണ്‌  അയാളുടെ  ബൌളിംഗ്.. സച്ചിനെ  പോലും  വിറപ്പിച്ച  യോര്‍ക്കറുകള്‍......."

"...കണ്ടോ  ...കണ്ടോ  സാറേ... ഭാരത രത്നം സച്ചിനെ സ്ഥിരമായി  ഉപദ്രവിച്ച  പാക്കിസ്ഥാനിയാ  എവന്‍റെ ഇഷ്ട താരം..!!!! " 
അയിനെന്താ..?" ഹെഡ്മാസ്റര്‍ നിഷ്കളങ്കമായി ചോദിച്ചു.
.. നിങ്ങളും  നാലാം  വേദമാണല്ല്... നിങ്ങക്കങ്ങനേ  തോന്നത്തോള്ളു... ഹെഡ്  മാസ്റര്‍  മൌനം  പുതച്ചുകൊണ്ട്  താളുകള്‍  മറിച്ചു.

....  ഇന്നലെ  കോവളം  ബീച്ചില്‍  കുറെ  പാക്കിസ്ഥാനികളെ  പരിചയപ്പെടാന്‍  ഇടയായി. അവിടുത്തെ  സാധാരണ  മനുഷ്യര്‍ എത്രയോ  നല്ലവരാണ് എന്ന്  തോന്നിപ്പോയി.... കസബിന്‍റെ  മുഴുപ്പട്ടിണിയെ ആണ് തീവ്രവാദികള്‍  ചൂഷണം  ചെയ്തത്....
 
.... ഹുസ്സൈന് മുന്‍പോ അതിനു ശേഷമോ അതുപോലെ  ഒരു  ചിത്രകാരന്‍  ഉണ്ടായിട്ടില്ല... ഇനി  ഉണ്ടാകുകയുമില്ല....
 
ഉറഞ്ഞു  തുള്ളുന്ന സരസ്വതി അമ്മ  സാറിനു പിന്തുണയുമായി മലയാളം താമരാക്ഷന്‍ സാറും  ഭൌതിക ശാസ്ത്രം  ഭാനുമതീ രാഘവനും ഓടിയെത്തി. പിന്നെയും  അധ്യാപകര്‍ കടന്നു  വന്നുകൊണ്ടിരുന്നു..എല്ലാവരും  ഹെഡ് മാസ്ടറെ ഘരാവോ ചെയ്യും പോലെ ചുറ്റും വളഞ്ഞു നിന്ന്  ആക്രോശിക്കുന്നു.. "  പോലീസിനെ  വിളിക്കുക...ഇവനെ  ഉടനടി കൈമാറുക.."  വാക്കുകള്‍ക്കു  മുദ്രാവാക്യത്തിന്‍റെ സ്വഭാവം  കൈവന്നതോടെ ഒരു  പിന്തുണ  തേടി  ഹെഡ് മാസ്റര്‍ ചുറ്റും  നോക്കി. ഒന്നും  കേള്‍ക്കാത്തത്  പോലെ  അറബിസാര്‍ തന്‍റെ ഉറുമാല്‍ നെറ്റി  മറച്ചു  കെട്ടി  മെല്ലെ  ഗേറ്റിനു  അഭിമുഖമായി  നടന്നു. ഹെഡ്  മാസ്റര്‍ ഏതാണ്ട് അര മണിക്കൂര്‍  നേരം ഡയറി കുറിപ്പുകളിലൂടെ  സഞ്ചരിച്ചു.. സരസ്വതി  അമ്മ  സാര്‍  മൌനത്തെ  ഉച്ചത്തില്‍  തച്ചുടച്ചു.       " സാര്‍... ടൈം  പാസ്  ചെയ്യുകയാണ്...അല്ലെ...? സ്കൂള്‍  സമയം  കഴിഞ്ഞാല്‍ അവനെ  രക്ഷിക്കാമല്ലോ..." ഹെഡ് മാസ്റററും കൂട്ട്  പ്രതി  ആണ്  എന്ന മട്ടിലാണ് ടീച്ചറിന്‍റെ ആക്രോശം
" സാറിനു ഞാന്‍  പത്തു  മിനിറ്റ് തരും... അതിനകം പോലീസിനെ  വിളിച്ചിരിക്കണം "  സരസ്വതി  അമ്മ  സാര്‍ കൊടുങ്കാറ്റ് പോലെ  പുറത്തേക്ക്  പാഞ്ഞു
പതിനെട്ടുകാരന്‍റെ അത് ലറ്റിക് ശരീരവും പതിമൂന്നുകാരന്‍റെ നിഷ്കളങ്ക  മുഖവുമുള്ള കമല്‍ ഭീതിയോടെ  തലകുനിച്ചു  നിന്നു
" എന്താ  കുഞ്ഞേ...ഇതൊക്കെ..?" ഹെഡ് മാസ്റര്‍  ദയനീയമായി  ചോദിച്ചു.  
" സര്‍...അതെന്‍റെ സ്വകാര്യ ഡയറിയാണ്‌ .. അതില്‍  തെറ്റായി  ഒന്നുമില്ല. ആ ബുക്കില്‍   എന്‍റെ  ചില  കവിതകളൊക്കെ ഉണ്ട്. സരസ്വതി അമ്മ  സാറിന്‍റെ ക്ലാസ് നടക്കുമ്പോള്‍ ഞാന്‍ പോലും   അറിയാതെ അടുത്തിരുന്ന സലിം അതൊക്കെ  വായിക്കുകയായിരുന്നു. അവന്‍റെ കയ്യില്‍  നിന്നാണ് സാര്‍ ഇത്  പിടിച്ചെടുത്തത്...."
" ങാ... നീ  ക്ലാസീ പോ.." അവന്‍  തല  കുനിച്ച് പുറത്തിറങ്ങി.
" സാര്‍...എന്ത്  തീരുമാനിച്ചു...?" വീണ്ടും  സരസ്വതി  അമ്മ  സാറിന്‍റെ ശബ്ദം  ഉയരുന്നു.
ഉറച്ച ശബ്ദത്തില്‍ ഹെഡ്  മാസ്റര്‍ പറഞ്ഞു " തത്ക്കാലം ഒരു  നടപടിയും ഉദ്ദേശിക്കുന്നില്ല..അവന്‍  ഒരു  പാവം  കുട്ടി. നിങ്ങളും ഒരമ്മ  അല്ലെ...? " സരസ്വതി അമ്മ സാര്‍ മേശപ്പുറത്ത് കിടന്ന നോട്ട് ബുക്ക് കൈക്കലാക്കി പല്ല്  ഞെരിച്ചു  പുറത്തു കടന്നു.. അവര്‍ പിറുപിറുത്തു "... ഇനി എന്ത്  ചെയ്യണം  എന്ന് എനിക്കറിയാം"

വൈകുന്നേരം ക്ലാസ് വിട്ടു. കുട്ടികള്‍  ആരവത്തോടെ പൊട്ടിയ അണക്കെട്ടില്‍ നിന്നുള്ള  ജലപ്രവാഹം പോലെ പുറത്തിറങ്ങി. ഗേറ്റിനു പുറത്ത് ഒരു പോലിസ് ജീപ്പ്. സലീമും കമലും ഗേറ്റിന് വെളിയില്‍  എത്തിയതും അരയില്‍ തോക്ക്  തിരുകിയ കമാന്‍ഡോകളെ  അനുസ്മരിപ്പിക്കുന്ന  രണ്ടു പോലീസുകാര്‍ ഇരുവരെയും  ചുരുട്ടിയെടുത്തു വണ്ടിയിലേക്ക് എറിഞ്ഞു.

രാത്രി  മുതല്‍ ബ്രേക്കിംഗ് ന്യൂസുകള്‍ ചാനലുകളില്‍ തകര്‍ത്ത് പെയ്തു. രണ്ടു  വിദ്യാര്‍ഥികള്‍ക്കും അയല്‍ രാജ്യത്തെ തീവ്രവാദ സംഘടനകളുമായി അടുത്ത  ബന്ധം  ഉണ്ടെന്നു  സംശയിക്കപ്പെടുന്നു. എല്ലാം ഹെഡ് മാസ്ടറുടെ ഒത്താശയോടെ ആകാനുള്ള  സാധ്യതയും  തള്ളിക്കളയാന്‍  കഴിയില്ലെന്ന് ചില സഹ അധ്യാപകര്‍. നാളിതു  വരെ  ഒരു  സ്വ. ലേ. യുടെ പോലും പാദസ്പര്‍ശം ഏറ്റിട്ടില്ലാത്ത ചില്ലക്കര ഗവ. ഹൈ സ്കൂളിന്‍റെ പരിസരത്ത്  ചാനല്‍ മാലാഖമാരും കാമറ തൊഴിലാളികളും ചുറ്റിത്തിരിയുന്നു. സ്ഥിരം ടെലിവിഷന്‍ ചര്‍ച്ചാ വിശാരദന്മാര്‍ ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ 124A, 153A, 66A പരിച്ചെദങ്ങളുടെ തല  നാരിഴ  കീറി മുറിക്കുന്നു..  ചില്ലക്കര  സ്കൂളിലെ  കുട്ടികള്‍  രണ്ടു  തട്ടാകുന്നു. രണ്ടു ദിവസം ക്ലാസുകള്‍  നിശ്ചലം...

അന്ന്  വൈകുന്നേരം സ്വന്തം ഓഫീസ് മുറി പൂട്ടിയിറങ്ങും  മുന്‍പ് ഹെഡ് മാസ്റര്‍ ഇന്ത്യയുടെ  ഭൂപടത്തിനു  തൊട്ടു മുന്നില്‍  സൂക്ഷിച്ചിരിക്കുന്ന ഉച്ചഭാഷിണിയെ വാത്സല്യത്തോടെ ഒന്ന്  തലോടി...

അപ്പോള്‍ അസംബ്ലിയിലെ ദേശീയഗാനത്തിന്  ശേഷം പുല്‍ക്കൊടികളെപ്പോലും പ്രകമ്പനം  കൊള്ളിക്കുന്ന കമല്‍ വാസുദേവന്‍റെ പതിവ് ഗര്‍ജ്ജനസ്വരം ഹെഡ് മാസ്റര്‍ സാക്കീര്‍ ഹുസ്സൈന്‍റെ മസ്തിഷ്കത്തില്‍ തുടരെ തുടരെ  മുഴങ്ങിക്കൊണ്ടിരുന്നു.

ജയ് ഹിന്ദ്‌...ജയ്ഹിന്ദ്‌....ജയ് ഹിന്ദ്‌..!!!!


(തീര്‍ന്നു


No comments: